ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കശ്മീരി നേതാവ് എന്‍ജിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്‍ റാഷിദിന് ജൂലൈ 25 ന് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കി ദേശീയ അന്വേഷണ ഏജന്‍സി. 2019 മുതല്‍ ജയിലില്‍ കഴിയുന്നതിനാല്‍ എന്‍ജിനീയര്‍ റാഷിദിന് ജൂണ്‍ 24 ന് 18-ാം ലോക്സഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അഡീഷണല്‍ ജഡ്ജി ചന്ദര്‍ ജിത് സിങ് ചെവ്വാഴ്ച്ച ഹരജിയില്‍ വിധി പറയും.
നിലവില്‍ അദ്ദേഹം തീഹാര്‍ ജയിലിലാണ്.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി ബാരാമുള്ള സീറ്റില്‍ നിന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി റാഷിദ് വിജയിച്ചത്. 2,04,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 47,2481 വോട്ടുകള്‍ നേടിയാണ് അദ്ദേഹം ബാരാമുള്ളയില്‍ നിന്നും വിജയിച്ചത്.
എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇടക്കാല ജാമ്യം തേടി എന്‍ജിനീയര്‍ റാഷിദ് നല്‍കിയ അപേക്ഷയില്‍ ജൂലൈ ഒന്നിനകം മറുപടി നല്‍കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ) ഡല്‍ഹി കോടതി ശനിയാഴ്ച ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചില നിബന്ധനകളോടെയാണ് റാഷിദിന് സത്യപ്രതിജ്ഞക്കുള്ള അനുമതി കൊടുത്തിരിക്കുന്നതെന്ന് തിങ്കളാഴ്ച എന്‍.ഐ.എയുടെ അഭിഭാഷകന്‍ പറഞ്ഞു.
ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട അസമിലെ ജയിലില്‍ കഴിയുന്ന എം.പി അമൃത്പാല്‍ സിങ്ങിനും പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് അമൃത്പാല്‍ സിങ് വിജയിച്ചത്.
