എന്‍ജിന് തീപിടിച്ചു; നേപ്പാളില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെട്ട വിമാനം കൊല്‍ക്കത്തയില്‍ ഇറക്കി

Update: 2026-02-04 14:43 GMT

കൊല്‍ക്കത്ത: വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡു-ഇസ്താംബുള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന് കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്. ടര്‍ക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.49 ഓടെയാണ് ഇറക്കിയത്. വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപടര്‍ന്നുവെന്ന് കാണിച്ചാണ് അടിയന്തര ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടിയത്.

236 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നിലവില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണെന്നും പരിശോധന നടത്തിവരുകയാണെന്നും എന്‍എസ് സിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. വിമാനം പറന്ന് ഉയര്‍ന്ന് നാലു മിനിറ്റിനുള്ളില്‍ തന്നെ തീപിടിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.26നാണ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡുവിന് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാനം തിരിച്ചുവിടുകയും, വലതുവശത്തെ എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം 10 മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തു. പിന്നീട് തീ നിയന്ത്രണവിധേയമായി. ഒരു എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് റിസ്‌ക് എടുക്കാതെ വിമാനം താഴെയിറക്കുകയായിരുന്നു.