ദക്ഷിണ കർണാടകയിലെ എൻഡോസൾഫാൻ ഇരകൾക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല

പുത്തൂർ, ബെൽത്തങ്ങാടി, സുള്ളിയ എന്നിവിടങ്ങളിൽ 3,600 ൽ അധികം ഇരകളുണ്ട്

Update: 2020-10-27 04:48 GMT

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ എൻ‌ഡോസൾഫാൻ ഇരകൾക്ക് മാസങ്ങളായി ധനസഹായം ലഭിക്കുന്നില്ല. കൊവിഡ് മഹാമാരിക്കിടെ ധനസഹായം ലഭിക്കാത്തത് പലരുടേയും ചികിൽസയെ ബാധിച്ചിട്ടുണ്ട്. 60 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ള ഇരകൾക്ക് പ്രതിമാസം 3,000 രൂപയും 25 ശതമാനവും അതിൽ കൂടുതലും വൈകല്യമുള്ളവർക്ക് 1,500 രൂപയുമാണ് ലഭിക്കേണ്ടത്.

പുത്തൂർ, ബെൽത്തങ്ങാടി, സുള്ളിയ, ജില്ലയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ 3,600 ൽ അധികം ഇരകളുണ്ട്. പ്രതിമാസ ധനസഹായം ക്രമരഹിതമായി വിതരണം ചെയ്യുകയാണെന്ന് കൊക്കടയിലെ എൻഡോസൾഫാൻ വിരോധി സമിതിയുടെ ഇരയും പ്രസിഡന്റുമായ ശ്രീധർ ഗൗഡ പറഞ്ഞു. ഇരകൾക്ക് ഇത് മാസങ്ങളായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതർ പറയുന്നു. ഏകദേശം ഒരു വർഷമായി. അവർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലേ? ധനസഹായമോ, ആവശ്യമായ സൗകര്യങ്ങളോ ഇല്ലാതെ, ഈ പകർച്ചവ്യാധി സമയത്ത് ഈ ഇരകൾ എങ്ങനെ രക്ഷപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.

ധനസഹായം വിതരണം ചെയ്യുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ജില്ലാ എൻഡോസൾഫാൻ നോഡൽ ഓഫീസർ ഡോ. നവീൻ ചന്ദ്ര പറഞ്ഞു. ചില ഇരകൾ തെറ്റായ വിവരങ്ങൾ നൽകിയിരിക്കാം അല്ലെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡുകളിൽ തെറ്റുകൾ സംഭവിക്കാം. എന്നിരുന്നാലും, ഞങ്ങൾ പ്രശ്നം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ വാഗ്ദാനം ചെയ്ത 10 കിലോഗ്രാം സൗജന്യ റേഷൻ നൽകണമെന്ന ഞങ്ങളുടെ പ്രധാന ആവശ്യം 2011 മുതൽ ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. നിലവിൽ കൊക്കട, കൊയില, ഉജൈർ എന്നിവിടങ്ങളിൽ ഡേ കെയർ സെന്ററുകളുണ്ട്. എട്ട് കേന്ദ്രങ്ങൾ കൂടി അനുവദിച്ചതായി ഞങ്ങളോട് പറയുന്നു. എന്നാൽ അവ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ സഞ്ജീവ് കബാക്ക പറഞ്ഞു.