ബംഗാളില്‍ പോലിസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2026-03-31 15:38 GMT

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ പോലിസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥലംമാറ്റിയത്. പോലിസ് സ്റ്റേഷനുകളുടെ ചുമതലയുള്ള 173 പോലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സ്ഥലംമാറ്റ നടപടിയെന്നാണ് കമ്മീഷന്‍ പറയുന്നത്. മമത ബാനര്‍ജിയുടെ മണ്ഡലമായ ഭബാനിപൂരിലും, നന്ദിഗ്രാമിലും അടക്കം ഉദ്യോഗസ്ഥരെ മാറ്റി. കൂച് ബെഹാര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, പശ്ചിം മേദിനിപുര്‍, ഹൗറ, നോര്‍ത്ത്-സൗത്ത് 24 പര്‍ഗനാസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്പെഷ്യല്‍ ടാസ്‌ക് ഫോസില്‍ ഉണ്ടായിരുന്ന സൗമിത്ര ബസുവാണ് ഭബാനിപൂരിലെ പുതിയ ഉദ്യോഗസ്ഥ.

പ്രബലരുടെ മല്‍സരം മൂലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ മണ്ഡലമാണ് ഭബാനിപൂര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ മല്‍സരം നടക്കുന്നത്. അലിപൂര്‍, എക്ബല്‍പൂര്‍, ഹരിദേവ്പൂര്‍, എന്റലി, ജോറാസങ്കോ, ഗരിയാഹത്ത്, ഭവാനിപൂര്‍, ന്യൂ മാര്‍ക്കറ്റ്, ബൗബസാര്‍, ടോളിഗഞ്ച്, ആംഹെര്‍സ്റ്റ് സ്ട്രീറ്റ്, തരാതല, ബെഹാല തുടങ്ങിയ പ്രധാന സ്റ്റേഷനുകളുടെ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

നന്ദിഗ്രാമിലേതടക്കമുള്ള 14 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെയും സ്ഥലംമാറ്റാന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ 18 ജില്ലകളിലായി 83ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാരെയും റിട്ടേര്‍ണിംഗ് ഓഫിസര്‍മാരെയും കമ്മീഷന്‍ സ്ഥലംമാറ്റിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം വ്യാപക സ്ഥലംമാറ്റങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തന്നെ തിരികൊളുത്തിയിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിരന്തരം പോര് തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.