പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ കൈപ്പറ്റി; നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി

Update: 2025-04-22 06:39 GMT

ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുരാന ഗ്രൂപ്പില്‍ നിന്ന് അഞ്ചരക്കോടിയില്‍ അധികവും സായ് സൂര്യ ഡവലപ്പേഴ്സില്‍ നിന്ന് 5.9 കോടിയും മഹേഷ് ബാബു വാങ്ങിയതായാണ് കണ്ടെത്തല്‍. ഞായറാഴ്ചയാണ് നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

100 കോടിയുടെ അനധികൃത പണമിടപാടുകളും 74.5 ലക്ഷം രൂപയുമാണ് സുരാന ഗ്രൂപിന്റെ അനുബന്ധ സ്ഥാപനങ്ങളായ സായ് സൂര്യ ഡവലപ്പേഴ്‌സിന്റെയും ഭാഗ്യനഗര്‍ പ്രോപര്‍ട്ടീസിന്റെയും ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി കണ്ടെത്തിയത്. ഒരേ ഭൂമി തന്നെ പലര്‍ക്കും വില്‍ക്കുക, തട്ടിപ്പ് സ്‌കീമുകള്‍ നടത്തി നിക്ഷേപകരെ പറ്റിക്കുക, കൃത്യമായ കരാറില്ലാതെ പണം കൈപ്പറ്റുക തുടങ്ങി നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.