സാമ്പത്തിക പ്രതിസന്ധി: ഹോട്ടല്‍മുറികളുടെ ജിഎസ്ടി നിരക്ക് കുറച്ചു

Update: 2019-09-20 17:18 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ വിവിധതരം ഉത്തജന പദ്ധതികള്‍ക്കു പുറമെ ജിഎസ്ടി നികുതിയിലും ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗോവയില്‍ ചേര്‍ന്ന 37ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നികുതിയാണ് കുറയ്ക്കാന്‍ തീരുമാനിച്ചത്. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 28ല്‍ നിന്ന് 18 ശതമാനവും 7500 രൂപയ്ക്ക് താഴെയുള്ള മുറികള്‍ക്ക് 18ല്‍ നിന്ന് 12 ശതമാനവും നികുതി ഈടാക്കാനാണ് തീരുമാനം. 1000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ഇനി ജിഎസ്ടി ഈടാക്കില്ല. അതേസമയം, കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്തി. ഇത് വില വര്‍ധിക്കാന്‍ കാരണമാവും. ഇവയുടെ ഔട്ട്‌ഡോര്‍ കാറ്ററിങ് നികുതി 5 ശതമാനമായും കുറച്ചു. അതേസമയം, ബിസ്‌കറ്റിന്റെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം തള്ളി. വാഹന നികുതിയിലും മാറ്റമുണ്ടാവില്ല.

    നേരത്തേ, ആഭ്യന്തരകമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിങ് കമ്പനികളും ഇനി സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയെന്നാണു പ്രഖ്യാപനം.



Tags:    

Similar News