എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം എന്നിവരുമായി മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്തിയത്.

Update: 2020-10-07 06:10 GMT

ചെന്നൈ: അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി കെ പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഐഎഡിഎംകെ കോ-ഓഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍ ശെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം എന്നിവരുമായി മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്തിയത്.

ഇന്ന് പുലര്‍ച്ചെ 3.30 വരെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടതായാണ് റിപോര്‍ട്ടുകള്‍. 11 അംഗ മാര്‍ഗനിര്‍ദേശക സമിതിയെയും പനീര്‍ ശെല്‍വം പ്രഖ്യാപിച്ചു. ദിണ്ടിഗുല്‍ സി ശ്രീനിവാസന്‍, പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാര്‍, സി വെ ഷണ്‍മുഖം, ആര്‍ കാമരാജ്, ജെ സി ഡി പ്രഭാകര്‍, പി എച്ച് മനോജ് പാണ്ഡ്യന്‍, പി മോഹന്‍, ആര്‍ ഗോപാലകൃഷ്ണന്‍, സി മാണികം എന്നിവരാണ് അംഗങ്ങള്‍. എടപ്പാടി പക്ഷത്തിന്റെ 6 പേരും പനീര്‍ ശെല്‍വം പക്ഷത്തിന്റെ 5 പേരുമാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.

പനീര്‍ ശെല്‍വത്തിന്റെയും പളനിസ്വാമിയുടെയും വസതികളില്‍ ചൊവ്വാഴ്ച മുഴുവന്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രഖ്യാപനം. പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാര്‍, സി വെ ഷണ്‍മുഖം, ആര്‍ ബി ഉദയകുമാര്‍ എന്നീ മന്ത്രിമാരും ഡെപ്യൂട്ടി കോ-ഓഡിനേറ്റര്‍മാരായ കെ പി മുനുസാമി, ആര്‍ വൈത്തിലിംഗം എന്നിവര്‍ പനീര്‍ ശെല്‍വവുമായി ബുധനാഴ്ച പുലര്‍ച്ചെ ചര്‍ച്ച നടത്തിയിരുന്നു. ശശികല ജയില്‍മോചിതയായി വരുമ്പോള്‍ അവരോട് സ്വീകരിക്കേണ്ട നിലപാടും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags: