ശ്രീലങ്കയിലെ സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ
ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലും അത്തരമൊരു സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിൽ തെറ്റായ ചില താരതമ്യങ്ങൾ കണ്ടു’’– ജയശങ്കർ പറഞ്ഞു.
ന്യൂഡൽഹി: ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി പോലുള്ള സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതേസമയം, ഇന്ത്യയെയും ആശങ്കപ്പെടുത്തുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ശ്രീലങ്ക നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ഇങ്ങനെയൊരു സർവകക്ഷി യോഗം വിളിക്കാൻ കാരണം. വളരെ അടുത്ത അയൽക്കാരുമായി ബന്ധപ്പെട്ട കാര്യമാണത്. സാമീപ്യം കണക്കിലെടുക്കുമ്പോൾ സ്വാഭാവികമായും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇന്ത്യയും ആശങ്കാകുലരാണ്. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലും അത്തരമൊരു സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിൽ തെറ്റായ ചില താരതമ്യങ്ങൾ കണ്ടു''– ജയശങ്കർ പറഞ്ഞു.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കോൺഗ്രസ് നേതാക്കളായ പി ചിദംബരം, മാണിക്കം ടാഗോർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, അണ്ണാ ഡിഎംകെ നേതാവ് എം തമ്പിദുരൈ, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റേ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കേശവ റാവു, ബഹുജൻ സമാജ് പാർട്ടി നേതാവ് റിതേഷ് പാണ്ഡെ, വൈഎസ്ആർ കോൺഗ്രസ് നേതാവ് വിജയസായി റെഡ്ഡി, എംഡിഎംകെ നേതാവ് വൈകോ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.