വൈദ്യുതി നിയമഭേദഗതി ബില്ലിന്റെ കരട് പിന്‍വലിക്കണം; എളമരം കരിം എംപി കേന്ദ്ര വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കി

വൈദ്യുതി മേഖലയിലെ സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന ബില്ലിലെ വ്യവസ്ഥകള്‍ വൈദ്യുതി ഉത്പാദന, വിതരണ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ നിയന്ത്രണങ്ങളും ഇല്ലാതാവാന്‍ വഴിവയ്ക്കും.

Update: 2020-04-20 11:42 GMT

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ കെടുതിയില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ എന്നപേരില്‍ പ്രസിദ്ധപ്പെടുത്തിയ വൈദ്യുതി നിയമ ഭേദഗതി ബില്ലിന്റെ കരട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി കേന്ദ്ര വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കി. വൈദ്യുതി മേഖലയിലെ സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന ബില്ലിലെ വ്യവസ്ഥകള്‍ വൈദ്യുതി ഉത്പാദന, വിതരണ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ നിയന്ത്രണങ്ങളും ഇല്ലാതാവാന്‍ വഴിവയ്ക്കും. 

ഊര്‍ജമേഖലയിലെ കുത്തകകളുടെ താല്‍പര്യത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരം നിയമനിര്‍മാണം നടത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ഒരു മഹാമാരിക്കെതിരേ രാജ്യമൊട്ടാകെ പൊരുതുന്ന ഈ സാഹചര്യത്തില്‍ തന്നെ ഇത്തരമൊരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലുള്ള ഈ സമയത്തും കര്‍മനിരതരായ ഊര്‍ജമേഖലയിലെ തൊഴിലാളികള്‍ക്കുകൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നതുള്‍പ്പെടെയുള്ള പല ആവശ്യങ്ങളും കണ്ടില്ലെന്നുനടിച്ച കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്കായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.

ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച കരട് ബില്ലിന്‍മേല്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ 21 ദിവസത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇതും അപ്രായോഗികമാണ്. 2011 മുതല്‍ വൈദ്യുതി മേഖലയിലെ എല്ലാ സംഘടനകളും എതിര്‍ത്തുകൊണ്ടിരിക്കുന്ന ഈ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുതെന്നും എത്രയുംവേഗം ഈ വിജ്ഞാപനം പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News