ആശുപത്രി കിടക്കയില്‍ രോഗിയെ മര്‍ദിച്ച ഡോക്ടറെ പുറത്താക്കി

Update: 2025-12-25 06:58 GMT

ഷിംല: ആശുപത്രിയില്‍വെച്ച് രോഗിയെ മര്‍ദിച്ച ഡോക്ടറെ പുറത്താക്കി. വീഡിയോ ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്. ആശുപത്രി കിടക്കയില്‍ രോഗിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു.

പതിവ് പരിശോധനയ്ക്കിടെ ഡോ. നിരൂല താന്‍ വന്നതിനെക്കുറിച്ചും മെഡിക്കല്‍ രേഖകളെക്കുറിച്ചും അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചതായി പരാതിക്കാരനായ മുപ്പത്താറുകാരന്‍ അര്‍ജുന്‍ സിങ് ആരോപിച്ചു. തന്റെ ആരോഗ്യസ്ഥിതിയും ഓക്സിജന്റെ കുറവും കാരണം ശരിയായി പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതിന്റെ ഫലമായി മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി അര്‍ജുന്‍ സിങ് പറഞ്ഞു.

ഡിസംബര്‍ 22 ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു സിങ്. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷിക്കുന്നതിനായി രണ്ട് മണിക്കൂര്‍ കിടക്കയില്‍ കിടത്തിയിരുന്നു.

ഡോ. നിരൂല തന്നെ ചവിട്ടുകയും ഇടിക്കുകയും ചെയ്തപ്പോള്‍, മറ്റൊരു ഡോക്ടര്‍ തന്റെ കാലുകള്‍ പിടിച്ചതിനാല്‍ തനിക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന് അര്‍ജുന്‍ സിങ് പറഞ്ഞു. ആക്രമണത്തിനിടെ തന്റെ ഓക്സിജന്‍ പൈപ്പ് പൊട്ടിപ്പോയെന്നും അത് തന്റെ ജീവന് അപകടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിങ്ങിന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയത്.

ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചല്‍ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉത്തരവില്‍ പറഞ്ഞു.