ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ അന്‍പഴകനെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Update: 2020-06-10 04:12 GMT

ചെന്നൈ: കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന ഡിഎംകെ എംല്‍എ ജെ അന്‍പഴകന്‍ (61) മരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ അന്‍പഴകനെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

രാജ്യത്ത് കൊവിഡ് ബാധിച്ചുമരിക്കുന്ന ആദ്യത്തെ എംഎല്‍എയാണ് അന്‍പഴകന്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ചെപ്പോക്കിലും ട്രിപ്ലിക്കനിലും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് രംഗത്തിറങ്ങിയ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 8.05 നാണ് അന്‍പഴകന്‍ മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ജന്‍മദിനം കൂടിയായിരുന്നു ഇന്ന്. ഡിഎംകെയിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം, ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു.

ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ 82 പേര്‍ക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നതിനും എംഎല്‍എ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. ഏകദേശം 15 വര്‍ഷം മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ട്. അന്‍പഴകന്റെ പിതാവ് ജയരാമനും ഡിഎംകെയുടെ സജീവപ്രവര്‍ത്തകനും എം കരുണാനിധിയുടെ അടുത്ത അനുയായിരുമായിരുന്നു. വെള്ളിയാഴ്ച ഡിഎംകെ മേധാവി എം കെ സ്റ്റാലിനും സംസ്ഥാന ആരോഗ്യമന്ത്രി സി വിജയബാസ്‌കറും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അന്‍പകന്റെ നിര്യാത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ദു:ഖം രേഖപ്പെടുത്തി.

Tags: