മധ്യപ്രദേശ് മുഖ്യമന്ത്രിയ്‌ക്കെതിരേ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരേ കേസ്

തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും വീഡിയോ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ് വിജയ് സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Update: 2020-06-15 09:57 GMT

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനെതിരേ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരേ കേസെടുത്തു. ഭോപ്പാല്‍ പോലിസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശിവരാജ് സിങ് ചൗഹാന്‍ മദ്യം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ദിഗ് വിജയ് സിങ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും അത് വൈറലാവുകയുമായിരുന്നു. ഇത്തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരേ ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

തന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും വീഡിയോ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ് വിജയ് സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടെ ദിഗ് വിജയ് സിങ്ങിന്റെ പ്രവൃത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും പോലിസ് കേസെടുക്കുകയുമായിരുന്നു.

ചൗഹാനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ദിഗ് വിജയ് സിങ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഐപിസി 465, 500 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് നിഷ്ചല്‍ ഝാരിയ പറഞ്ഞു. അതേസമയം, വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് ദിഗ് വിജയ് സിങ് പിന്നീട് ട്വീറ്റ് പിന്‍വലിച്ചിരുന്നു. അതേസമയം, ഈ വിഷയത്തില്‍ ദിഗ് വിജയ് സിങ്ങോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല 

Tags: