ധര്‍മസ്ഥല വെളിപ്പെടുത്തല്‍; യൂട്യൂബര്‍ സമീറിന്റെ കംപ്യൂട്ടറൂം ക്യാമറയും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

Update: 2025-09-04 17:45 GMT

ധര്‍മസ്ഥല: ധര്‍മസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ വൈകാരികമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ സമീറിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ബെല്‍ത്താങ്കടി പോലിസാണ് സമീറിന്റെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും കംപ്യൂട്ടറൂം ക്യാമറയും ഹാര്‍ഡ് ഡിസ്‌കും പോലിസ് പിടിച്ചെടുത്തു. ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിലെടുത്ത കേസിന്റെ ഭാഗമായാണ് നടപടി.

സമീറാണ് ധര്‍മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയതെന്നാണ് ആരോപണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഭീതിപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ ഉപയോഗിച്ചത്. ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതേസമയം കേസില്‍ സമീറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റ് 24ന് സമീര്‍ ബെല്‍ത്തങ്ങാടി പോലിസിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.

ധൂത എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത 23 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പേരിലാണ് ധര്‍മസ്ഥല പോലിസ് സമീറിനെതിരെ സ്വമേധയാ കേസെടുത്തത്. ഇതിന് പിന്നാലെ പ്രദേശവാസിയും സമീറിനെതിരെ പരാതി നല്‍കി. വീഡിയോയില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശദാംശങ്ങള്‍ പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നുവെന്നും, വീഡിയോ മതവികാരം വൃണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.



Tags: