ഡല്‍ഹി വംശീയാതിക്രമം: ഒരേ സംഭവത്തിന് അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
ഒരു എഫ്‌ഐആര്‍ നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജാഫറാബാദ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് നാല് കേസുകള്‍ റദ്ദാക്കി.
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയാതിക്രമത്തില്‍ വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത കുറ്റങ്ങള്‍ക്കായി സമര്‍പ്പിച്ച നാല് എഫ്‌ഐആറുകള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സുപ്രിംകോടതി നിര്‍ദേശിച്ച നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഒരേ സംഭവത്തിന് അഞ്ച് വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഒരു എഫ്‌ഐആര്‍ നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജാഫറാബാദ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് നാല് കേസുകള്‍ റദ്ദാക്കി. സംഭവങ്ങള്‍ വേറിട്ടതോ കുറ്റകൃത്യങ്ങള്‍ വ്യത്യസ്തമോ ആണെന്ന് പറയാന്‍ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ, ബന്ധപ്പെട്ട എഫ്‌ഐആറുകളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ കുറ്റാരോപിതർ സമാനരാണെന്നും കാണിക്കുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പറഞ്ഞു. കേസിലെ കുറ്റാരോപിതലിൽ ഒരാളായ ആതിര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്.