ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; നിര്‍മാണ, ഉത്പാദന മേഖലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാം

Update: 2021-05-29 18:18 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അടുത്ത ശനിയാഴ്ച വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ലോക്ക് ഡൗണ്‍ കാലയളവില്‍ കൂടുതല്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ, ഉത്പാദന മേഖലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം പുനരാരംഭിക്കുന്ന കമ്പനികള്‍ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കണം തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കേണ്ടത്.

തൊഴിലാളികളെ കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനം. നിലവില്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ജൂണ്‍ ഏഴുവരെയാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ ശനിയാഴ്ച 956 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 122 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.19 ശതമാനമായി കുറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ ഇത് 36 ശതമാനമായിരുന്നു. മാര്‍ച്ച് 22ന് ശേഷം 888 ആയിരുന്ന കേസുകളുടെ എണ്ണം 1,000 നു താഴെയാവുന്നത് ഇതാദ്യമാണ്. മാര്‍ച്ച് 21ന് 823 കേസുകളാണ് രേഖപ്പെടുത്തിരുന്നത്. വരും ആഴ്ചകളില്‍ കേസുകള്‍ കുറയുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സാമ്പത്തികരംഗം വീണ്ടും തുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാം സാധാരണനിലയിലാവുന്നതോടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: