ചെങ്കോട്ടയിലെ സംഘര്‍ഷം: 20 പേരുടെ ചിത്രങ്ങള്‍കൂടി പുറത്തുവിട്ട് ഡല്‍ഹി പോലിസ്

വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് പോലിസ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. അക്രമത്തില്‍ പങ്കെടുത്തവരാണ് ഇവരെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും ഡല്‍ഹി പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Update: 2021-02-21 03:21 GMT

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടക്കവെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരുടെ ചിത്രങ്ങള്‍കൂടി ഡല്‍ഹി പോലിസ് പുറത്തുവിട്ടു. ചെങ്കോട്ട ആക്രമത്തില്‍ ഉള്‍പ്പെട്ട 200 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലിസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ ചിത്രങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചത്. വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് പോലിസ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. അക്രമത്തില്‍ പങ്കെടുത്തവരാണ് ഇവരെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും ഡല്‍ഹി പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

30-40 ട്രാക്ടറുകളും 150 ബൈക്കുകളിലും കാറുകളിലുമാണ് ആയിരത്തോളം വരുന്ന ജനക്കൂട്ടം അനുവദനീയമായ വഴിയില്‍നിന്ന് മാറി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. പ്രക്ഷോഭകര്‍ പോലിസിനെ ആക്രമിച്ചെന്നും പലയിടങ്ങളിലും ബന്ദിയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ചാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലിസ് നടത്തിവരുന്നത്. ചെങ്കോട്ടയിലെ സംഘര്‍ഷം തങ്ങളുടെ അറിവോടെയല്ലെന്നും അതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടെന്നുമാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

Tags: