സുശാന്ത് സിങ്ങിന്റെ മരണം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഡല്‍ഹി സ്വദേശി അറസ്റ്റില്‍

അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ട്വിറ്ററിലൂടെയാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. സമൂഹമാധ്യമതലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.

Update: 2020-10-16 09:41 GMT

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദ് എന്നയാളെയാണ് മുംബൈ പോലിസ് അറസ്റ്റുചെയ്തത്. അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ട്വിറ്ററിലൂടെയാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. സമൂഹമാധ്യമതലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.

ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇയാളെ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഐടി വകുപ്പ് ഉള്‍പ്പെടെയുള്ള നിയമവകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സുശാന്തിന്റെയും ജീവനൊടുക്കിയ അദ്ദേഹത്തിന്റെ മാനേജര്‍ ദിഷാ സാലിയനെക്കുറിച്ചും ഇയാള്‍ ഗൂഢാലോചനകള്‍ നടത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. നിരവധി ആളുകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവച്ചതെന്നാണ് കണ്ടെത്തല്‍.

ദിഷ സാലിയന്‍ പീഡനത്തിനിരയായെന്നും ഇതില്‍ മനംനൊന്താണ് അവര്‍ ജീവനൊടുക്കിയതെന്നും മരിക്കുന്നതിനു മുമ്പ് നിരവധി പ്രമുഖരുടെ പേര് വെളിപ്പെടുത്തിയെന്നും ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. ജൂണ്‍ എട്ടിന് മുംബൈയിലെ ഫ്‌ളാറ്റിന്റെ 14ാം നിലയില്‍നിന്നും ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ഇതിന് ആറുദിവസങ്ങള്‍ക്ക് ശേഷമാണ് സുശാന്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags: