ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്; സ്വപ്‌നം പൊലിഞ്ഞ് ബിജെപി

അവസാനഘട്ട ഫലങ്ങള്‍ ലഭിക്കുമ്പോള്‍ വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭാ സീറ്റില്‍ എഎപി 62 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. 70ല്‍ 67 സീറ്റുകളും നേടി 2015ല്‍ നേടിയ അപ്രമാദിത്വവിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല.

Update: 2020-02-11 09:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. അവസാനഘട്ട ഫലങ്ങള്‍ ലഭിക്കുമ്പോള്‍ വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭാ സീറ്റില്‍ എഎപി 63 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. 70ല്‍ 67 സീറ്റുകളും നേടി 2015ല്‍ നേടിയ അപ്രമാദിത്വവിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. കഴിഞ്ഞതവണ നേടിയതിനേക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല. ബിജെപി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ല. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്നുസീറ്റാണ് ബിജെപിക്കു ലഭിച്ചത്. കോണ്‍ഗ്രസിന് സീറ്റ് ഒന്നും ലഭിച്ചില്ല.


 രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നം തകര്‍ത്തെറിഞ്ഞാണ് അരവിന്ദ് കെജ്‌രിവാളും എഎപിയും ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിക്കാനൊരുങ്ങുന്നത്. മൂന്ന് സീറ്റുകളിലെ ഫലം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ വന്‍പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ച ശാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മിക്കാണ് മുന്നേറ്റം. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇവിടെ നടന്നത്. 91,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ അമാനത്തുല്ല ഖാന്‍ വിജയിച്ചത്. 1,07,647 വോട്ടുകളാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ അമാനത്തുള്ള ഖാന് ലഭിച്ചത്. അതായത് പോള്‍ ചേയ്ത വോട്ടിന്റെ 82 ശതമാനം.

ബിജെപിയുടെ ബ്രാം സിങ് ഇവിടെ വെറും 15,698 വോട്ടില്‍ ഒതുങ്ങി. കോണ്‍രഗസിന്റെ പര്‍വേസ് ഹഷ്മിക്ക് ചലനംപോലും സൃഷ്ടിക്കാനായില്ല. തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. യഥാര്‍ഥ രാജ്യസ്‌നേഹികള്‍ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും എഎപിക്ക് വിജയം പ്രവചിച്ചിരുന്നു. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും രണ്ടു മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്‌സിറ്റ് പോള്‍ പ്രവചിച്ചു. ഇത് യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്.

Tags: