ഡല്‍ഹി തിരഞ്ഞെടുപ്പ്: പോളിങ് മന്ദഗതിയില്‍; ഒരുമണി വരെ 17.26 ശതമാനം മാത്രം

ഡല്‍ഹിയിലെ മറ്റു പോളിങ്ബൂത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധവുമായി വാര്‍ത്തകളില്‍ നിറഞ്ഞ ശാഹീന്‍ബാഗില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശാഹീന്‍ബാഗിന് സമീപമുള്ള പോളിങ് ബൂത്തില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. സ്ത്രീകളും ചെറുപ്പക്കാരുമുള്‍പ്പടെ വോട്ടര്‍മാരുടെ നീണ്ട ക്യൂ തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടു.

Update: 2020-02-08 07:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് മന്ദഗതിയില്‍. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകള്‍പ്രകാരം ഡല്‍ഹിയില്‍ 17.26 ശതമാനം മാത്രമാണ് പോളിങ്. രാവിലെ മുതല്‍ പോളിങ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതിശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യമണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍, 11.30 കഴിഞ്ഞതോടെ ബൂത്തുകളിള്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വോട്ടിങ് ആരംഭിച്ച് നാലുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹിയില്‍ 15.68 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 11 മണി വരെയുള്ള കണക്കനുസരിച്ച് 17.03 ശതമാനം മാത്രമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 20.64 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്.

എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെ നീളും. 2.08 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പെടെ 1.47 കോടി വോട്ടര്‍മാരാണുള്ളത്. 2015ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചെടുത്തത്. ആദ്യമണിക്കൂറുകളില്‍ തന്നെ പ്രമുഖനേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാവിലെ ഒമ്പതരയോടെ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്ക്കും മകനുമൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പത്തരയോടെ രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വൃന്ദ കാരാട്ട്, തുടങ്ങി പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ ആദ്യമണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തി.

ഡല്‍ഹിയിലെ മറ്റു പോളിങ്ബൂത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധവുമായി വാര്‍ത്തകളില്‍ നിറഞ്ഞ ശാഹീന്‍ബാഗില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശാഹീന്‍ബാഗിന് സമീപമുള്ള പോളിങ് ബൂത്തില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. സ്ത്രീകളും ചെറുപ്പക്കാരുമുള്‍പ്പടെ വോട്ടര്‍മാരുടെ നീണ്ട ക്യൂ തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടു. സുരക്ഷയുടെ ഭാഗമായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാര്‍ഡുമാരെയും 190 കമ്പനി സായുധ പോലിസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 672 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മല്‍സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്- 28 പേര്‍. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ശനിയാഴ്ച ഡല്‍ഹി മെട്രോ പുലര്‍ച്ച നാലു മുതല്‍ സര്‍വിസ് തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് ബൂത്തുകളിലെത്തുന്നതിനടക്കമുള്ള സൗകര്യത്തിനാണ് സമയക്രമത്തില്‍ മാറ്റംവരുത്തിയത്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കാംപസിന്റെ ഏഴാംനമ്പര്‍ ഗേറ്റിനു മുമ്പില്‍ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം താല്‍ക്കാലികമായി നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. വാഹനതടസ്സങ്ങളോ മറ്റു അസൗകര്യങ്ങളോ ഉണ്ടാവില്ലെന്നും തിരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നും ജാമിഅ ഏകോപന സമിതി വ്യക്തമാക്കി. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ ഏഴാം നമ്പര്‍ ഗേറ്റിനു മുമ്പില്‍തന്നെ സമരം പുനസ്ഥാപിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.  

Tags:    

Similar News