മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം; വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കില്‍ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറില്‍

Update: 2026-01-30 07:50 GMT

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തില്‍ വിമാനം പറത്താന്‍ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെ. യാത്ര ആരംഭിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ വിമാനം പറത്താന്‍ നിയോഗിച്ചതെന്നാണ് വിവരം.

മുംബൈയില്‍നിന്നും വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് എത്താന്‍ വൈകിയതോടെയാണ് സുമിത് കപൂര്‍ നിയോഗിക്കപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകട കാരണമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടെന്നും തെറ്റ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

സഹാറ, ജെറ്റ് എയര്‍വേയ്‌സുകളില്‍ സുമിത് കപൂര്‍ പൈലറ്റായി ജോലി ചെയ്തിട്ടുണ്ട്. അപകടത്തിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം ഹോങ്കോങ്ങില്‍ നിന്ന് മടങ്ങിവന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് റാലികള്‍ക്കായി മുംബൈയില്‍ നിന്ന് സ്വന്തം നാടായ ബാരാമതിയിലേക്ക് അജിത് പവാര്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സുമിത് കപൂറും സഹപൈലറ്റ് ശാംഭവി പഥകും മരിച്ചു.