കർണാടക: സ്കൂൾ ഭക്ഷണത്തിൽ ചത്തപല്ലി; എൺപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്കൂൾ അധികൃതരുടെ അനാസ്ഥക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

Update: 2021-12-30 05:35 GMT

ബംഗളൂരു: കർണാടകയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ഇതിനെത്തുടർന്ന് അസ്വസ്ഥത കാണിച്ച സ്കൂളിലെ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ ഹാവേരി ജില്ലയിൽ വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് അസ്വസ്ഥത കാണിച്ച 80 കുട്ടികളെയും റാണിബെണ്ണൂർ നഗരത്തിലുള്ള സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുകയായിരുന്നു.

സ്കൂൾ അധികൃതരുടെ അനാസ്ഥക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. അതേസമയം കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.

നേരത്തെ, പുഴുവുള്ള ചീഞ്ഞ മുട്ടകൾ സർക്കാർ സ്കൂളിൽ വിതരണം ചെയ്തത് വലിയ വിവാദമായിരുന്നു. നഴ്സറി സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനിരുന്ന ഉച്ചഭക്ഷണത്തിലാണ് ഇത്തരത്തിൽ പുഴുവുള്ള മുട്ട കണ്ടെത്തിയത്.