ഡാൻസ് ബാറിൽ റെയ്ഡ്; കണ്ണാടിക്ക് പിന്നിലെ അറയിൽ 17 യുവതികൾ, കേസെടുത്ത് പോലിസ്
ഇടപാടുകാർക്ക് മുൻപിൽ യുവതികളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയ്ക്കായി പോലിസ് ഹോട്ടലിൽ എത്തിയത്.
മുംബൈ: അന്ധേരിയിലെ ഡാൻസ് ബാറിൽ പോലിസ് നടത്തിയ റെയ്ഡിൽ 17 യുവതികളെ രക്ഷപ്പെടുത്തി. നഗരത്തിലെ 'ദീപ' എന്ന ബാറിൽ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് പോലിസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഡാൻസ് ബാറിൽ തയ്യാറാക്കിയ പ്രത്യേക അറയിൽ യുവതികളെ ഒളിപ്പിച്ച നിലയിലായിരുന്നു.
ഇടപാടുകാർക്ക് മുൻപിൽ യുവതികളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയ്ക്കായി പോലിസ് ഹോട്ടലിൽ എത്തിയത്. പരിശോധനയിൽ സംശയം തോന്നുന്ന ഒന്നും ഹോട്ടലിൽ നിന്നും കണ്ടെത്താനായില്ല. ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്ത്രീകളെ നൃത്തം ചെയ്യാനായി ഉപയോഗിക്കാറില്ലെന്ന് ബാർ മാനേജർ ഉൾപ്പെടെയുള്ളവർ അറിയിക്കുകയും ചെയ്തു.
പരിശോധനയ്ക്കിടെ മേക്കപ്പ് റൂമിൽ സ്ഥാപിച്ചിരുന്ന വലിയ കണ്ണാടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലിസിന് സംശയം തോന്നിയത്. കണ്ണാടി നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ചുറ്റിക ഉപയോഗിച്ച് കണ്ണാടി പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ അറയിൽ യുവതികൾ ഉണ്ടെന്ന് കണ്ടെത്തി. എ സിയും കിടക്കകളും ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയ അറയിൽ നിന്ന് യുവതികളെ പുറത്തെത്തിക്കുകയായിരുന്നു.
ബാറിൻ്റെ പരിസരത്ത് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി പോലിസ് പറഞ്ഞു. പോലിസിൻ്റെ സാന്നിധ്യം തിരിച്ചറിയുന്നതിനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഘടിപ്പിച്ചിരുന്നുവെന്നും ഇവർ കണ്ടെത്തിയെന്നും പോലിസ് അറിയിച്ചു. യുവതികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബാർ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം.
