തമിഴ്നാട്ടിലെ ശിവഗംഗയില്‍ കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം

Update: 2026-03-09 08:35 GMT

ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ 26കാരനായ ദലിത് യുവാവ് പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസണ്‍ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികില്‍സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു.

രണ്ട് പേരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാള്‍ കൂടി കേസില്‍ പ്രതിയാണ്. ഇരുവരെയും മജിസ്‌ട്രേറ്റ് മാര്‍ച്ച് 18 വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിന്റെ മരണം. ഇതിന് പിന്നാലെ പോലിസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകന്‍ മരിക്കാന്‍ കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയില്‍വെച്ച് കണ്ടപ്പോള്‍ ആകാശ് തങ്ങളോട് കസ്റ്റഡി മര്‍ദനത്തെ കുറിച്ച് പറഞ്ഞു. രണ്ട് കല്ലുകള്‍ക്കുള്ളില്‍ കാല്‍ കുരുക്കിവെച്ച് പോലിസ് തല്ലിയതായും ആകാശ് പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു.

അതേസമയം കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ആകാശിന് പരിക്കുണ്ടായിരുന്നുവെന്നും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലിസിന്റെ വാദം. ആകാശിനെ ആദ്യം ശിവഗംഗയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ മധുരയിലെ രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് ശ്വാസമെടുക്കുന്നതിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.






Tags: