പാഠ്യപദ്ധതി പരിഷ്‌കരണം; മനുസ്മൃതി ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറി മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2024-05-29 03:26 GMT

മുംബൈ: വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നീക്കത്തില്‍ നിന്നും പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് മനുമൃതിയിലെ ശ്ലോകങ്ങള്‍ ചേര്‍ത്തത്. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

അടിമുടി വിവാദമായ പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ ഒരടി പിന്നോട്ടുവയ്ക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒന്നാം ക്ലാസുമുതല്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കുന്നതില്‍ വ്യക്തതയില്ലാത്തതും മനുസ്മൃതി പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വിമര്‍ശനം ശക്തമായതുമാണ് സര്‍ക്കാര്‍ പിന്മാറ്റത്തിനു പിന്നില്‍. പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട പാഠ്യപദ്ധതി ചട്ടകൂട് തയ്യാറാക്കുന്ന സമിതി പുതിയ സിലബസ് പുറത്തു വിട്ടത്.

ഭഗവത് ഗീതയും കവി രാംദാസ് സ്വാമിയുടെ മന്‍സെ ശ്‌ളോകവും വിവിധ ക്‌ളാസുകളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ശ്ലോകങ്ങള്‍ ഉരുവിടുന്നത് വഴി കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്ത് മനുസമൃതിയിലെ ശ്ലോകങ്ങള്‍ ചേര്‍ത്തതോടെ വിദ്യാഭ്യാസ വിദഗ്ദര്‍ തന്നെ എതിര്‍പ്പറിയിച്ചു. സമാന ആശയമുളള സംസ്‌കൃത ശ്ലോകങ്ങള്‍ നിലനില്‍ക്കെ മനുസ്മൃതി കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസിനും ശരദ്പവാറിനും പിന്നാലെ ഭരണപക്ഷത്തെ എന്‍സിപിയും എതിര്‍പ്പറിയിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണമെത്തി, സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കും മുന്‍പാണ് സിലബസ് പുറത്തുവിട്ടതെന്നും എന്തെങ്കിലും ലക്ഷ്യമിട്ടുളള പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാകില്ലെന്നും ദീപക്ക് കെ സര്‍ക്കര്‍ വ്യക്തമാക്കി. എന്നാല്‍ പ്രാദേശിക ഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ ഇംഗ്ലീഷ് നിര്‍ബന്ധമല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സാങ്കേതിക വിദ്യാഭ്യാസം അടക്കം പ്രാദോശിക ഭാഷകളിലേക്ക് മാറും.