മാവോവാദി ശക്തികേന്ദ്രത്തിലെ സിആർപിഎഫ് പിക്കറ്റ് ഗ്രാമവാസികൾ ആക്രമിച്ചു
പ്രകോപിതരായ ഗ്രാമീണർ പിക്കറ്റ് നശിപ്പിച്ചു. ആക്രമണത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
ബൊകാരോ: മാവോവാദി ശക്തികേന്ദ്രത്തിൽ സിആർപിഎഫ് സ്ഥാപിച്ച കാവൽപ്പുര ഗ്രാമവാസികൾ ആക്രമിച്ചു. ജാർഖണ്ഡിലെ ഗിരിദിയിൽ പിർത്താണ്ട് ബ്ലോക്കിന് കീഴിലുള്ള പാണ്ഡെഡി ഗ്രാമത്തിലെ സെൻട്രൽ റിസർവ് പോലിസ് സേനയുടെ (സിആർപിഎഫ്) പിക്കറ്റിന് നേർക്കാണ് ആയിരത്തോളം ഗ്രാമവാസികൾ ബുധനാഴ്ച വൈകുന്നേരം ആക്രമണം നടത്തിയത്.
പരമ്പരാഗത ആയുധങ്ങളുമായി ഗ്രാമീണർ പിക്കറ്റിലേക്ക് മാർച്ച് നടത്തി. തുടർന്നാണ് ആക്രമണം അരങ്ങേറിയത്. ആക്രമണത്തിന് മാവോവാദികൾ പ്രേരിപ്പിച്ചുവെന്ന് സേന ആരോപിച്ചു.
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പ്രത്യേക ഏരിയാ കമ്മിറ്റി അംഗം അജയ് മഹാതോയുടെ പാണ്ഡെഡിയിലെ വീടിന് സമീപമാണ് സിആർപിഎഫിന്റെ ഏഴാം ബറ്റാലിയൻ പിക്കറ്റ് സ്ഥാപിച്ചത്. ഇതാണ് ആയിരത്തിലധികം ഗ്രാമവാസികൾ ആക്രമിച്ചത്. സർക്കാർ 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് മഹാതോ.
മാവോവാദി ശക്തികേന്ദ്രമാണ് ഗിരിദിയിലെ പിർതാണ്ട് ബ്ലോക്കിന് കീഴിലുള്ള പാണ്ഡെഡി. പ്രകോപിതരായ ഗ്രാമീണർ പിക്കറ്റ് നശിപ്പിച്ചു. ആക്രമണത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പിക്കറ്റ് ആക്രമിക്കുന്നതിനു മുമ്പ് ഗ്രാമവാസികൾ പരമ്പരാഗത ആയുധം ഉപയോഗിച്ച് പ്രകടനം നടത്തിയിരുന്നു. സംഭവത്തിന് ശേഷം പോലിസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.