സ്വാതന്ത്ര്യ ദിനാഘോഷം പാർട്ടി പരിപാടിയായി ഏറ്റെടുത്ത് സിപിഎം

ദേശീയതലത്തിൽ തന്നെ എല്ലാ പാർട്ടി ഘടകത്തിലും ആഘോഷം നടത്താനാണ്‌ തീരുമാനം.

Update: 2021-08-10 01:19 GMT

തിരുവനന്തപുരം: രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷം പാർട്ടി പരിപാടിയായി ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചു. പൂർണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു സിപിഎം നിലപാട്. അതിനാൽ, സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാൻ പാർട്ടി തയ്യാറായിരുന്നില്ല.

'ദേശീയതാവാദം' ആർഎസ്എസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്, അതിനെ പ്രതിരോധിക്കാൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്താനും സ്വാതന്ത്ര്യ സമരത്തിൽ പാർട്ടിയുടെ പങ്ക് വിശദീകരിച്ച് പ്രചാരണം നടത്താനും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.

ദേശീയതലത്തിൽ തന്നെ എല്ലാ പാർട്ടി ഘടകത്തിലും ആഘോഷം നടത്താനാണ്‌ തീരുമാനം. പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തും. കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കിവേണം ആഘോഷം നടത്തേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രകമ്മിറ്റി നിർദേശം നൽകും.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം സംഘടിപ്പിക്കും. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.