കൊവിഡ് വാക്‌സിന്‍: ജനങ്ങളെ ലാബിലെ എലികളാക്കരുത്; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി

പൊതുജനങ്ങള്‍ക്ക് ഏത് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അതിന്റെ വിശ്വാസ്യതയും ആധികാരികതയും ഉപയോഗക്ഷമതയും പ്രസക്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. യഥാവിധിയുളള നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

Update: 2021-01-10 19:18 GMT

റാഞ്ചി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നടത്താന്‍ തയ്യാറെടുക്കവെ വിമര്‍ശനവുമായി ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത രംഗത്ത്. രാജ്യത്തെ ജനങ്ങളെ ലാബിലെ എലികളാക്കരുതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മനുഷ്യനില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഫലങ്ങള്‍ പരസ്യമാക്കാതെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തര ഉപയോഗ അംഗീകാരത്തിന് അനുമതി നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഗുപ്തയുടെ പ്രസ്താവന.

പൊതുജനങ്ങള്‍ക്ക് ഏത് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അതിന്റെ വിശ്വാസ്യതയും ആധികാരികതയും ഉപയോഗക്ഷമതയും പ്രസക്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. യഥാവിധിയുളള നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ രാജ്യത്തെ ജനങ്ങളെ ലാബിലെ എലികളാക്കരുത്. രാഷ്ട്രീയവ്യത്യാസങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും മനസ്സിലുണ്ടെങ്കിലും പൊതുജനാരോഗ്യവും രാജ്യക്ഷേമവും കണക്കിലെടുത്ത് വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രത്തിനൊപ്പം തങ്ങള്‍ നിലകൊളളുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന് അനുമതി നല്‍കുന്നതിന് ഒരുദിവസം മുമ്പ് ഇതിന്റെ ഫലപ്രാപ്തി ഇനിയും തെളിയിച്ചിട്ടില്ലെന്ന് വാക്‌സിന്‍ സംബന്ധിച്ച ഒരു വിദഗ്ധ സമിതി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രാജ്യത്ത് ജനുവരി 16 മുതലാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ മൂന്നുകോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

Tags:    

Similar News