കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബും മഹാരാഷ്ട്രയും

Update: 2021-03-19 16:50 GMT

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍. ഓഡിറ്റോറിയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും സ്വകാര്യ ഓഫിസുകള്‍ക്കും അടക്കമാണ് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍. എന്നാല്‍, പഞ്ചാബില്‍ തിയറ്ററുകള്‍ക്കും മാളുകള്‍ക്കും പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബില്‍ കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. കൊവിഡ് പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ധിപ്പിക്കും. കൊവിഡ് മൂലം ജീവന്‍ വെടിഞ്ഞവരെ അനിസ്മരിക്കുന്നതിന് എല്ലാ ശനിയാഴ്ചയും രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂര്‍ നിശബ്ദത പാലിക്കാനും തീരുമാനിച്ചു. ഈ സമയത്ത് വാഹനഗതാഗതം അടക്കമുള്ളവ അനുവദിക്കില്ല. മറ്റ് നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്- മെഡിക്കല്‍ കോളജുകളും നഴ്‌സിങ്ഗ് കോളജുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31ന് വരെ അടച്ചിടും. സിനിമാശാലകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാളുകളില്‍ ഒരുസമയത്ത് 100 പേരെ മാത്രമേ അനുവദിക്കൂ. ഈ ജില്ലകളില്‍ ഞായറാഴ്ച മുതല്‍ 9 മുതല്‍ 5 വരെ രാത്രികാല നിരോധനം ഏര്‍പ്പെടുത്തി.

ഞായറാഴ്ചകളില്‍ സിനിമാശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, റസ്‌റ്റോറന്റുകള്‍, മാളുകള്‍ തുടങ്ങിയവ ഞായറാഴ്ചകളില്‍ അടച്ചിടും. രോഗബാധ കൂടുതലുള്ള 11 ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ രണ്ടുമണിക്കൂര്‍ കൂടി വര്‍ധിപ്പിക്കും. ഈ നഗരങ്ങളില്‍ സാമൂഹ്യമായ കൂടിച്ചേരലുകള്‍ തടഞ്ഞിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകള്‍, വിവാഹങ്ങള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ഇത് ഞായറാഴ്ച മുതല്‍ നിലവില്‍വരും. രണ്ടാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരിക്കുന്നത്. വ്യവസായങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. ഇവയൊഴികെ എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

പത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ വീടുകളില്‍ ഒത്തുകൂടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഓഡിറ്റോറിയങ്ങള്‍ക്കും തിയറ്റുകള്‍ക്കും ശേഷിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിന് പുറമേ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കായി തിയറ്ററുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതും നിരോധിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ആളുകളുമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ തുടരും.

Tags: