രാജ്യത്ത് കൊവിഡ് മരണം രണ്ടായിരത്തിലേക്ക്; 24 മണിക്കൂറിനിടെ 3,320 പുതിയ കേസുകള്‍

39,834 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. 17,846 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് കൊവിഡ് അതിരൂക്ഷമായിരിക്കുന്നത്.

Update: 2020-05-09 05:13 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം രണ്ടായിരത്തിലേക്ക് കടക്കുന്നു. പുതിയ കണക്കുകള്‍പ്രകാരം 1,981 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ 95 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 3,320 പുതിയ കൊവിഡ് കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 39,834 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. 17,846 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് കൊവിഡ് അതിരൂക്ഷമായിരിക്കുന്നത്.

വെള്ളിയാഴ്ച മാത്രം 1,089 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19,063 ആയി. 24 മണിക്കൂറിനിടെ 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ഇവിടെ മരണസംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമയി. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മുംബൈയിലാണ്. 11,967 കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ധാരാവിയില്‍ 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി.

26 പേരാണ് ധാരാവിയില്‍ ഇതുവരെ മരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകളുടെ ഇരട്ടിപ്പ് കുറഞ്ഞുവരികയാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. എന്നാല്‍, രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുകയാണ്. 29.36 ശതമാനമാണ് നിലവിലെ രോ?ഗമുക്തി നിരക്ക്. 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായി. വൈറസിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്. വെല്ലുവിളി വളരെ വലുതാണ്. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: