ഇന്ത്യയില്‍ കൊവിഡ് മരണം 160; വൈറസ് ബാധിതരുടെ എണ്ണം 5,000 കടന്നു

24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,356 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരില്‍ 70 പേര്‍ വിദേശികളാണ്.

Update: 2020-04-08 07:00 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെയും വൈറസ് സ്ഥിരീകരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35 പേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവര്‍ ആകെ 160 ആയി. 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,356 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരില്‍ 70 പേര്‍ വിദേശികളാണ്. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്.

അഞ്ചുകേസുകളാണ് പുതുതായി ഇന്ന് രാവിലെ 12 മണി വരെ റിപോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധ ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 468 പേര്‍ക്കാണ് രോഗം ഭേദമായത്. 4,728 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. 1.40 ലക്ഷം പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ പുതുതായി 51 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 576 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രണ്ടുപേരാണ് ഇവിടെ മരിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 60 പേര്‍ക്കും ഗുജറാത്തില്‍ 179 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് ബാധിച്ച ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനുളളില്‍ 406 പേരിലേക്ക് രോഗം പടരാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.

Tags:    

Similar News