കര്‍ണാടകയിലെ ചില ജില്ലകളില്‍ കൊവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

നഗരത്തിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ബംഗളൂരുവിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിമാരുടെയും കൗണ്‍സിലര്‍മാരുടെയും എല്ലാ മന്ത്രിമാരുടെയും യോഗം വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

Update: 2020-07-09 10:56 GMT

ബംഗളുരു: കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കൊവിഡ് അല്‍പം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. എന്നാല്‍, അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ചില ജില്ലകളില്‍ കൊവിഡ് വൈറസ് പടരുന്നത് കുറച്ച് നിയന്ത്രണംവിട്ടുപോവുന്നുണ്ട്. ജില്ലാ ഭരണകൂടവും പോലിസും രാവും പകലുമെന്നില്ലാതെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള മന്ത്രിസഭായോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബംഗളൂരുവില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. 10,000 കിടക്കകളുള്ള കൊവിഡ് കെയര്‍ സെന്ററായി മാറ്റിയ ബംഗളൂരു ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രത്തില്‍നിന്നുളള ഒരുസംഘം സംസ്ഥാനത്തെത്തിയിരുന്നു. അവര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ചെയ്ത ചില കാര്യങ്ങളെ അവര്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ബംഗളൂരുവിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിമാരുടെയും കൗണ്‍സിലര്‍മാരുടെയും എല്ലാ മന്ത്രിമാരുടെയും യോഗം വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. കൊവിഡ് 19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കാന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.  

Tags:    

Similar News