ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്

വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ഒരുമണിക്കൂര്‍ പിന്നിടും മുമ്പേ നൂറിലേറെ സീറ്റുകളില്‍ മഹാസഖ്യം ലീഡ് പിടിച്ചതോടെ പട്‌നയിലെ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്.

Update: 2020-11-10 03:36 GMT

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം മുന്നേറുന്നു. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്പോള്‍ 113 സീറ്റിലാണ് മഹാസഖ്യം മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിഎ 87 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, എന്‍ഡിഎയില്‍ ജെഡിയു തിരിച്ചടി നേരിടുകയാണ്. 16 സീറ്റില്‍ മാത്രമാണ് അവര്‍ ലീഡ് ചെയ്യുന്നത്.

എല്‍ജെപി അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ഒരുമണിക്കൂര്‍ പിന്നിടും മുമ്പേ നൂറിലേറെ സീറ്റുകളില്‍ മഹാസഖ്യം ലീഡ് പിടിച്ചതോടെ പട്‌നയിലെ തേജസ്വി യാദവിന്റെ വീടിന് മുന്നില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്. 79 സീറ്റുകളിലാണ് ആര്‍ജെഡി ലീഡ് ചെയ്യുന്നത്. കോണ്ഗ്രസ് 16 സീറ്റിലും 7 സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നു.

എന്‍ഡിഎയിലേക്ക് വരുമ്പോള്‍ ജെഡിയുവിനേക്കാള്‍ സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 31 സീറ്റിലും ജെഡിയു 27 സീറ്റിലും വിഐപി പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടുചെയ്തത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 122 ആണ് അധികാരം നേടാന്‍ വേണ്ട മാന്ത്രികസംഖ്യ. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മല്‍സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മല്‍സരിക്കുന്നത്. 243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചിരുന്നത്. 55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലിസ്, ബിഹാര്‍ പോലിസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നത്. 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Tags: