പുല്‍വാമ ആക്രമണം: ഗൂഢാലോചന ആരോപിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കഴിഞ്ഞദിവസമാണ് പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണെന്നാണ് ദേശീയ അസംബ്ലിയില്‍ സംവാദത്തിനിടെ ചൗധരി പറഞ്ഞത്.

Update: 2020-10-30 12:29 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പങ്ക് സമ്മതിച്ച് പാകിസ്താന്‍ പ്രാധാനമന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. പുല്‍വാമ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പുല്‍വാമ ആക്രമണത്തിനുശേഷം രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ആക്രമണത്തിന് കാരണം സുരക്ഷാവീഴ്ചയാണെന്നും ആക്രമണത്തില്‍നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്നും ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ഫലമെന്തായെന്നും രാഹുല്‍ ഗാന്ധി ചോദ്യങ്ങളുന്നയിച്ചിരുന്നു. നരേന്ദ്രമോദി പാകിസ്താനിലെ ജനങ്ങളുമായി മാച്ച് ഫിക്‌സിങ് നടത്തിയതായി തോന്നുന്നുവെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിന്റെ ആരോപണം. പുല്‍വാമ ആക്രമണത്തെ ബിജെപി മുതലെടുക്കുന്നുവെന്ന് മറ്റുചില കോണ്‍ഗ്രസ് നേതാക്കളും കുറ്റപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണെന്നാണ് ദേശീയ അസംബ്ലിയില്‍ സംവാദത്തിനിടെ ചൗധരി പറഞ്ഞത്. എന്നാല്‍, ഇത് പിന്നീട് അദ്ദേഹം ഇത് തിരുത്തി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് എന്‍ഡിടിവിയോട് ചൗധരി വ്യക്തമാക്കിയത്.

പാകിസ്താന്‍ ഒരു ഭീകരതയെയും അനുവദിക്കുന്നില്ല. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള നടപടിയെ ആണ് താന്‍ ഉദ്ദേശിച്ചതെന്നും ചൗധരി വിശദീകരിച്ചു. 2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജീവാന്‍മാരാണ് മരിച്ചത്.

Tags: