ഹിന്ദി ചലച്ചിത്ര മേഖലയില്‍ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ വര്‍ഗീയമായ കാരണങ്ങളും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ ആര്‍ റഹ്‌മാന്‍, ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല

Update: 2026-01-18 07:09 GMT

മുംബൈ:കഴിഞ്ഞ എട്ട് വര്‍ഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും, ഇതില്‍ വര്‍ഗീയമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നുമുള്ള തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.ആര്‍. റഹ്‌മാന്‍. തന്റെ വാക്കുകള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്‌നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്ന് അദ്ദേഹം ഇതില്‍ ഊന്നിപ്പറഞ്ഞു.

ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലെ എ.ആര്‍. റഹ്‌മാന്റെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ തന്റെ ഗുരുവും വീടുമായി അദ്ദേഹം വിശേഷിപ്പിച്ചു . 'സംഗീതം എപ്പോഴും നമ്മുടെ സംസ്‌കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാര്‍ഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോള്‍ ഉദ്ദേശ്യങ്ങള്‍ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എന്റെ ലക്ഷ്യം എല്ലായ്‌പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയര്‍ത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എന്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.' റഹ്‌മാന്‍ പറഞ്ഞു.

'ഇന്ത്യക്കാരനായിരിക്കുന്നതില്‍ ഞാന്‍ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷത്തിന്റെയും ഇടം സൃഷ്ടിക്കാന്‍ എന്നെ അനുവദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ച ണഅഢഋട ഉച്ചകോടിയിലെ 'ഝാല' എന്ന സൃഷ്ടി മുതല്‍, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓര്‍ക്കസ്ട്ര സൃഷ്ടിച്ചത്, സണ്‍ഷൈന്‍ ഓര്‍ക്കസ്ട്രയെ മെന്റര്‍ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്‌കാരിക വെര്‍ച്വല്‍ ബാന്‍ഡായ സീക്രട്ട് മൗണ്ടന്‍ നിര്‍മ്മിച്ചത്, ഹാന്‍സ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നല്‍കിയ ബഹുമതി വരെ. ഓരോ യാത്രയും എന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.'- റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തന്റെ 'മാ തുഝേ സലാം/വന്ദേ മാതരം' എന്ന ഗാനം ആലപിക്കുന്നതിന്റെ ദൃശ്യത്തോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.



കഴിഞ്ഞ എട്ട് വര്‍ഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും, ഇതില്‍ വര്‍ഗീയമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നുമാണ് എ.ആര്‍. റഹ്‌മാന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചത്. ബോളിവുഡിലെ അധികാരഘടനയില്‍ മാറ്റമുണ്ടായി. അധികാരത്തിലുള്ളവര്‍ സര്‍ഗാത്മകതയില്ലാത്തവരാണ്. ചിലപ്പോള്‍ അതിന് പിന്നില്‍ വര്‍ഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.




Tags: