വിള്ളല്‍ വീണ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; എംഎല്‍എയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലുള്ള മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ നായ്ക്കും അനുയായികളുമാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.

Update: 2020-09-30 04:35 GMT

ബംഗളൂരു: പാലത്തിന്റെ വിള്ളല്‍ പരിശോധിയ്ക്കാനെത്തിയ എംഎല്‍എയും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലത്തിന്റെ ശോച്യാവസ്ഥ പരിശോധിക്കുന്നതിനിടെ എംഎല്‍എ നിന്നിരുന്ന ഒരുഭാഗം അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലുള്ള മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ നായ്ക്കും അനുയായികളുമാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പാലത്തില്‍ അപകടകരമായ തരത്തില്‍ വിള്ളല്‍ വീണിരുന്നു. ഇത് പരിശോധിയ്ക്കാനെത്തിയതായിരുന്നു എംഎല്‍എയ്‌ക്കൊപ്പം അനുയായികളും പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരം താങ്ങാനാവാതെ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ ആളുകള്‍ പിന്നോട്ടുമാറിയതിനാല്‍ വന്‍ അപകടമൊഴിവായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എംഎല്‍എ നിന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന ഭാഗത്തുനിന്നും ഏതാനും അടി മാറിയാണ് എംഎല്‍എ നിന്നിരുന്നത്. അതിനാലാണ് അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റായ്ച്ചൂരിലെ മന്‍വി മണ്ഡലത്തിലെ എംഎല്‍എയായ രാജ വെങ്കടപ്പ 2018ല്‍ കോണ്‍ഗ്രസിലെ ഹംപയ്യ നായക്കിനെയാണ് പരാജയപ്പെടുത്തിയത്. ജെഡിഎസില്‍നിന്നുള്ള ഏക എംഎല്‍എയാണ് അദ്ദേഹം.

Tags: