ചന്ദ്രയാന്‍- 3: കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചുരുങ്ങിയത് ഏഴുദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.

Update: 2020-01-01 10:28 GMT

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍- 3ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. വിക്ഷേപണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഐഎസ്ആര്‍ഒ ബംഗളൂരു ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ തിരഞ്ഞെടുത്തുവെന്നും റഷ്യയുടെ സഹകരണത്തോടെ ഇവയ്ക്ക് പരിശീലനം നല്‍കുമെന്നും കെ ശിവന്‍ വ്യക്തമാക്കി. ചുരുങ്ങിയത് ഏഴുദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും 600 കോടി രൂപയാണ് ചന്ദ്രയാന്‍- 3ന്റെ ആകെ ചെലവെന്നും കെ ശിവന്‍ പറഞ്ഞു.

2022 ഓടെയാവും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചന്ദ്രയാന്‍-2 പദ്ധതി വന്‍വിജയമായിരുന്നുവെന്നും അതേസമയം സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അടുത്ത ഏഴുവര്‍ഷവും പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News