തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Update: 2026-04-07 08:39 GMT

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകള്‍ നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ചര്‍ച്ചകളെ ഇതിനിടെ ഇറാന്‍ പുകഴ്ത്തി.

എല്‍പിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ഡല്‍ഹിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യാന്‍ സിലിണ്ടര്‍ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്.

തൊഴിലാളികള്‍ക്ക് ആവശ്യത്തിന് സിലിണ്ടര്‍ നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകള്‍ മാത്രം നല്‍കി ഈ സിലിണ്ടര്‍ തൊഴിലാളികള്‍ക്ക് വാങ്ങാമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതുവഴി കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം ഈ സിലിണ്ടര്‍ ഗാര്‍ഹിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.