ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക നിര്‍ദേശം

Update: 2026-03-09 16:36 GMT

ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം. 2026 മാര്‍ച്ച് 16 വരെ പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) തിങ്കളാഴ്ച (മാര്‍ച്ച് 09) അറിയിച്ചു. പുതിയ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

'ബഹ്റയ്ന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിയും വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയും നിലവിലുള്ള അനിശ്ചിതത്വവും കണക്കിലെടുത്താണ് തീരുമാനം. വിഷയം വിമര്‍ശനാത്മകമായി അവലോകനം ചെയ്ത ശേഷം, മാര്‍ച്ച് 12 മുതല്‍ 16 വരെ നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു' സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു.

പുതിയ തിയ്യതികള്‍ പിന്നീട് പ്രഖ്യാപിക്കും. തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക്, മാര്‍ച്ച് 14 ന് സാഹചര്യം അവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് സിബിഎസ്ഇ മാര്‍ച്ച് 2, 5, 7, 9, 10, 11 തിയ്യതികളിലെ പരീക്ഷകള്‍ ഈ മേഖലകളില്‍ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും ഫലപ്രഖ്യാപനം പ്രത്യേകം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കിയെന്ന തരത്തില്‍ വ്യാജ സര്‍ക്കുലറുകള്‍ പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും പരീക്ഷകള്‍ തത്ക്കാലം മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ദുബായിലെ സിബിഎസ്ഇ റീജിയണല്‍ ഓഫിസ് ഡയറക്ടര്‍ ഡോ. രാം ശങ്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി വിശ്വസനീയമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കാന്‍ അദ്ദേഹം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു.