4,736 കോടിയുടെ ബാങ്ക് തട്ടിപ്പ്: ഹൈദരാബാദ് കമ്പനിക്കെതിരേ സിബിഐ കേസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കര്‍സോര്‍ഷ്യത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് ഹൈദരാബാദ് കമ്പനിയായ കോസ്റ്റല്‍ പ്രൊജക്ട്‌സ് ലിമിറ്റഡ്, കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2021-01-09 15:18 GMT

ന്യൂഡല്‍ഹി: 4,736 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്‌ക്കെതിരേയും ഡയറക്ടര്‍മാര്‍ക്കെതിരേയും സിബിഐ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കര്‍സോര്‍ഷ്യത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് ഹൈദരാബാദ് കമ്പനിയായ കോസ്റ്റല്‍ പ്രൊജക്ട്‌സ് ലിമിറ്റഡ്, കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സബ്ബിനേനി സുരേന്ദ്രയ്ക്ക് പുറമേ മാനേജിങ് ഡയറക്ടര്‍ ഗാരപതി ഹരിഹര റാവു, ഡയറക്ടര്‍മാരായ ശ്രീധര്‍ ചന്ദ്രശേഖരന്‍ നിവര്‍ത്തി, ശരത്കുമാര്‍, ഗ്യാരന്റര്‍ കെ രാമുലി, കെ അഞ്ജമ്മ, മറ്റൊരു കമ്പനിയായ രവി കൈലാസ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഡയറക്ടര്‍മാര്‍രായ രമേശ് പശുപ്പുലേത്ത്, ഗോവിന്ദ് കുമാര്‍ ഇറാനി തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തത്.

2013 നും 2018 നും ഇടയിലുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ ബാങ്ക് വായ്പ ലഭിക്കുന്നതിന് ആരോപണവിധേയരായ കമ്പനി ബാങ്ക് ഗ്യാരന്റിയായി നല്‍കിയത് വ്യാജ അക്കൗണ്ട് ബുക്കുകളും സാമ്പത്തിക പ്രസ്താവനകളും അടക്കമാണെന്ന് എസ്ബിഐ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ തുക യഥാര്‍ഥ നിക്ഷേപമായി തെറ്റിദ്ധരിപ്പിച്ചാണ് വായ്പയെടുത്തതെന്ന് സിബിഐ വക്താവ് ആര്‍ സി ജോഷി പറഞ്ഞു.

പ്രമോട്ടര്‍മാരുടെ സംഭാവനകളെക്കുറിച്ചും കമ്പനി തെറ്റായ വിവരങ്ങളാണ് ബാങ്കിന് നല്‍കിയത്. ബന്ധപ്പെട്ട കക്ഷികളില്‍നിന്ന് ലഭിച്ച തുക നിക്ഷേപത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വായ്പാ അക്കൗണ്ട് 2013 ഒക്ടോബര്‍ 28 മുതല്‍ നിഷ്‌ക്രിയ ആസ്തിയായിത്തീര്‍ന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 20നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. ഹൈദരാബാദിലെയും വിജയവാഡയിലെയും പ്രതികളുടെ താമസസ്ഥലത്തും ഔദ്യോഗിക പരിസരത്തും തിരച്ചില്‍ നടത്തി. നിരവധി രേഖകളും തെളിവുകളും കണ്ടെടുത്തതായും ജോഷി കൂട്ടിച്ചേര്‍ത്തു.

Tags: