ജാതിയും രാഷ്ട്രീയവും ലൈംഗികതാല്‍പര്യവും വ്യക്തമാക്കണം; വിവാദവ്യവസ്ഥകളുമായി കേന്ദ്രത്തിന്റെ ആരോഗ്യ ഐഡി കരട് നയം

ഇതിന് പുറമെ പൗരന്‍മാരുടെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും കൈമാറണം. കരട് ആരോഗ്യനയത്തില്‍ സപ്തംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഐഡി കരടന് നയം പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഇതിനകം ശക്തമായിട്ടുണ്ട്.

Update: 2020-08-28 15:07 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പൗരന്‍മാര്‍ക്കായി കൊണ്ടുവരുന്ന ആരോഗ്യ ഐഡിയില്‍ വിവാദവ്യവസ്ഥകള്‍. ആരോഗ്യ ഐഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയചായ്വും ലൈംഗിക താല്‍പര്യവും നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ പൗരന്‍മാരുടെ ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും കൈമാറണം. കരട് ആരോഗ്യനയത്തില്‍ സപ്തംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഐഡി കരടന് നയം പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഇതിനകം ശക്തമായിട്ടുണ്ട്.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങള്‍ അടങ്ങുന്ന ആരോഗ്യ ഐഡി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ആരോഗ്യമന്ത്രാലയം കരട് നയം പുറത്തിറക്കിയത്. നാഷനല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍ഡിഎച്ച്എം) കരട് ഹെല്‍ത്ത് ഡാറ്റാ മാനേജ്‌മെന്റ് നയപ്രകാരം പൗരന്റെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. രോഗങ്ങളും ചികില്‍സാവിവരങ്ങളും നല്‍കുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താല്‍പര്യം, ലൈംഗിക ജീവിതം, ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാറ്റസ്, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും നല്‍കണം.

അതേസമയം, ഈ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരട് നയത്തില്‍ പറയുന്നുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഈ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാവും. അല്ലാത്തവര്‍ക്ക് ഈ ഹെല്‍ത്ത് ഐഡി കാര്‍ഡ് വേണ്ടെന്നുവയ്ക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു. ഈ വിവരങ്ങള്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികില്‍സാകേന്ദ്രങ്ങളില്‍ മാത്രമേ സൂക്ഷിക്കുകയുള്ളൂ. ഗവേഷണത്തിനായി വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശവും കരടില്‍ നല്‍കിയിട്ടുണ്ട്.

വ്യക്തിയുടെ രോഗം സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമേ കഴിക്കുന്ന മരുന്നുകളും ലാബ് റിപോര്‍ട്ടുകളും ഐഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കും. കേന്ദ്രം, സംസ്ഥാനം, ഹെല്‍ത്ത് ഫെസിലിറ്റി എന്നിങ്ങനെ മൂന്ന് തലങ്ങളിലായിരിക്കും ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുക. ഏതെങ്കിലും ഡാറ്റാലംഘനമുണ്ടായാല്‍ ജീവനക്കാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടും. വ്യക്തികള്‍ക്ക് പദ്ധതിയില്‍നിന്ന് ഒഴിവാകാനും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി റദ്ദാക്കാനും നയം ഓരോ പൗരനും അവകാശം നല്‍കുന്നുണ്ട്.

അതേസമയം, കരട് നയത്തിലെ വിവാദവ്യവസ്ഥകള്‍ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവാദവ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍, ആരോഗ്യ ഐഡിയ്ക്ക് വേണ്ടി ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം. സംസ്ഥാനത്തെ എല്ലാ അപേക്ഷ ഫോറത്തിലും ജാതി ചോദിക്കുന്നുണ്ടെന്നും ജാതി ചോദിക്കുന്നത് ഒരുകുറ്റമാണോയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News