അമരീന്ദർ സിങ് അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിലെ പുതിയ പ്രതിസന്ധികൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

Update: 2021-09-30 06:47 GMT

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി.

ബുധനാഴ്ച അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് കർഷക പ്രക്ഷോഭത്തെ കുറിച്ച് ചർച്ച ചെയ്യുകയും മൂന്ന് കാർഷിക നിയമങ്ങളും ഉടനടി റദ്ദാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപോർട്ടുകളുണ്ടായിരുന്നു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിലെ പുതിയ പ്രതിസന്ധികൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഈ കൂടിക്കാഴ്ച്ചകൾ ഇടയാക്കിയിട്ടുണ്ട്.

സെപ്തംബർ 18 ന് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും കോൺഗ്രസ് നേതൃത്വം തന്നെ നിരാശപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു. സിദ്ദു ഒരു സ്ഥിരതയുള്ള ആളല്ലെന്ന് അമരീന്ദർ സിങ് അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു.

ഭരണകക്ഷിയായ കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), എസ്എഡി-ബിഎസ്പി എന്നിവയിൽ നിന്ന് ബിജെപി സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ വെല്ലുവിളി നേരിടുകയാണ്. ശിരോമണി അകാലിദൾ പഞ്ചാബിലെ ബിജെപിയുടെ വിശ്വസ്ത പങ്കാളിയായിരുന്നുവെങ്കിലും കാർഷിക നിയമങ്ങളിലെ നിലപാടിനെ തുടർന്ന് മുന്നണി വിട്ടിരുന്നു.