മന്ത്രിസഭാ രൂപീകരണം; ബിജെപി പ്രതിസന്ധിയില്‍; കാബിനറ്റ് സ്ഥാനം വേണമെന്ന് ജിതന്‍ റാം മാഞ്ചി, സ്വതന്ത്ര ചുമതല വേണമെന്ന് അനുപ്രിയ

ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദമുയര്‍ന്നു.

Update: 2024-06-08 03:33 GMT

ന്യൂഡല്‍ഹി: എന്‍ഡിഎയില്‍ സ്ഥാനമാനങ്ങള്‍ക്കായി ഘടക കക്ഷികളുടെ ആവശ്യം ഉയരുന്നു. കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്റാം മാഞ്ചിയും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം നല്‍കാമെന്ന ബിജെപി നിലപാടില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.

അതേസമയം, ആന്ധ്രയ്ക്ക് ആകെ 6 മന്ത്രിമാര്‍ വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ടിഡിപി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ടിഡിപിക്ക് നല്‍കാമെന്നാണ് ബിജെപി നിലപാട്. നേരത്തെ സ്പീക്കര്‍ സ്ഥാനത്തിലും ടിഡിപി കണ്ണുവെച്ചിരുന്നു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദമുയര്‍ന്നു.

എന്നാല്‍ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ജയന്തിന് ഇരിപ്പിടം നല്‍കിയില്ലെന്നായിരുന്നു ആരോപണം. ജയന്തിനെ വേദിയില്‍ ഇരുത്താത്തത് സ്ഥല പരിമിതി കാരണമെന്ന് ബിജെപി വിശദീകരിച്ചു. അതേസമയം, നാളെ മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമായി. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന.