ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; എസ്‌ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി

Update: 2025-11-12 11:48 GMT

ബെംഗളൂരു: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് മൊഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീക്കിയത്. തിമരോടി ഉള്‍പ്പെടെയുള്ളവരുടെ ഹരജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്‌ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹരജി. ഹരജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

കേസിലെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹരജിയിലായിരുന്നു അന്വേഷണം സ്റ്റേ ചെയ്തുളള നടപടി വന്നത്. തങ്ങളുടെ പരാതിയില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങള്‍ക്ക് 9 തവണ സമന്‍സ് അയച്ചു കഴിഞ്ഞെന്നും പത്താമത്തെത് ഓക്ടോബര്‍ 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാല്‍വര്‍ സംഘം ഹൈക്കോടതിയില്‍ എത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഹരജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരേ കേസില്‍ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയായില്ല എന്ന് വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അന്വേഷണം തുടരാനുള്ള ഉത്തരവ് കോടതി നല്‍കിയത്.



Tags: