പ്രളയത്തില്‍ മുങ്ങി അസം; രണ്ടു ലക്ഷം പേര്‍ കെടുതിയില്‍

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയമാണ് അസം നിവാസികള്‍ക്ക് ദുരിതമായത്.

Update: 2022-05-18 01:38 GMT

ദിസ്പൂര്‍: അസമില്‍ പ്രളയക്കെടുതി തുടരുന്നു. 20 ജില്ലകളിലായി രണ്ടുലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ റോഡുകളും പാലവും റെയില്‍വേ പാളങ്ങളും ഒലിച്ചുപോയി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയമാണ് അസം നിവാസികള്‍ക്ക് ദുരിതമായത്. ഇതുവരെ അഞ്ചുപേര്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. വിവിധ ഇടങ്ങളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ തീരങ്ങള്‍ ഇടിഞ്ഞ് വെള്ളം കയറിയിട്ടുണ്ട്.

ദിമ ഹസാവോ ജില്ലയില്‍ പ്രളയത്തില്‍ പഴയ പാലം ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാഫ്‌ലോങ് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറി. അടുത്ത മൂന്ന് ദിവസം കൂടി അസമില്‍ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.