ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ബോട്ടപകടം; 11 പേര്‍ മരിച്ചു

നാല് പേരെ കാണാതായിട്ടുണ്ട്. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Update: 2019-09-13 07:20 GMT

ഭോപ്പാല്‍: ഭോപ്പാല്‍ തടാകത്തില്‍ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ ബോട്ടപകടത്തില്‍ 11 മരണം. നാല് പേരെ കാണാതായിട്ടുണ്ട്. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

പിപിലാനി സ്വദേശികളാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ആളുകള്‍ തടാകത്തിലേക്ക് പോയത്. അതില്‍ 19 പേരുണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യത്തെ ബോട്ട് മറിഞ്ഞപ്പോള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കവെ രണ്ടാമത്തെ ബോട്ടും മറിയുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന 11 പേരാണ് മരിച്ചത്, നാല് പേരെ കാണാതെയുമായി. മറ്റു നാല് പേര്‍ രണ്ടാമത്തെ ബോട്ടിലേക്ക് നീന്തി കയറുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രണ്ടു ബോട്ടുകളിലുമായി 20 പേരാണ് ഉണ്ടായിരുന്നു. കൂറ്റന്‍ വിഗ്രഹം കൊണ്ടു പോകുന്നതിന് രണ്ട് ബോട്ടുകളും പരസ്പരം ബന്ധിപ്പിച്ചിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് വിഗ്രഹം ബോട്ടില്‍ കയറ്റിയത്.