ബിജെപിയുടെ വടക്കൻ ബംഗാൾ നേതാവ് ഉൾപ്പെടെ എട്ട് പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
മേഖലയിലെ ഏഴ് ബിജെപി നേതാക്കളും ശർമയുടെ പാത പിന്തുടർന്ന് തൃണമൂൽ ക്യാംപിൽ ചേർന്നു.
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കാണ് നേതാക്കളുടെ ഒഴുക്കുണ്ടായിരുന്നതെങ്കിൽ ഇന്ന് അത് നേരെ തിരിച്ചാണ്. അത്തരം റിപോർട്ടുകളാണ് ബംഗാളിൽ നിന്ന് ദിവസവും പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ ബിജെപിയുടെ അലിപൂർദുർ ജില്ലാ പ്രസിഡന്റ് ഗംഗ പ്രസാദ് ശർമ തിങ്കളാഴ്ച ടിഎംസിയിൽ ചേർന്നു.
മേഖലയിലെ ഏഴ് ബിജെപി നേതാക്കളും ശർമയുടെ പാത പിന്തുടർന്ന് തൃണമൂൽ ക്യാംപിൽ ചേർന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ ഉയർച്ച തുടങ്ങിയതെന്നും വടക്കൻ ബംഗാളിൽ നിരവധി സീറ്റുകൾ നേടാൻ കഴിഞ്ഞെന്നും അതിന്റെ പതനവും ഈ മേഖലയിൽ നിന്ന് ആരംഭിക്കുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത് മുകുൾ റോയ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനിടയിൽ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ബിജെപി നേതൃത്വം അവഗണിച്ചുവെന്നും ഇഷ്ടക്കാരായ ആളുകളെ മാത്രം ഉൾപ്പെടുത്തി നേതൃത്വം ഡൽഹിയിലേക്ക് പറക്കുകയായിരുന്നുവെന്നും ശർമ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനാലാണ് ശർമ പാർട്ടി മാറിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ശർമയുടെ മറുപടി.