മോദിക്കെതിരേ പരാമര്‍ശം; പട്നയില്‍ കോണ്‍ഗ്രസ് ആസ്ഥാനം തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍

Update: 2025-08-29 09:34 GMT

പട്‌ന: ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും സംയുക്ത റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പട്നയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. ഇതിനിടയില്‍ ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകരും അനുയായികളും കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന് ആളുകളെ വടികൊണ്ട് മര്‍ദ്ദിച്ചു. ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അവര്‍ നശിപ്പിക്കുകയും ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തു. ഇതില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഇരുവിഭാഗവും വടികളുമായി ഏറ്റുമുട്ടി. ഇരുവശത്തുനിന്നും ഇഷ്ടികകളും കല്ലുകളും പരസ്പരം എറിഞ്ഞു.പട്‌ന പോലിസിന് നേരിയ ബലപ്രയോഗം നടത്തേണ്ടിവന്നു. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് നീക്കി പോലിസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.