റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യം ലീഡിലേക്ക് നീങ്ങുന്നതായാണ് ഫലസൂചനകകള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജെഎംഎം- കോണ്‍ഗ്രസ് സഖ്യം 42 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആകെയുള്ള 81 സീറ്റില്‍ ബിജെപി 28 സീറ്റുകളിലും മറ്റുള്ളവര്‍ പത്തിടത്തുമാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് 13 സീറ്റിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 24 സീറ്റിലും എജെഎസ്‌യു പാര്‍ട്ടി മൂന്ന് സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നാല് സീറ്റിലും എന്‍സിപി ഒരു സീറ്റിലും ആര്‍ജെഡി അഞ്ച് സീറ്റിലും സിപിഐ (എംഎല്‍) (ലിബറേഷന്‍) ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ബിജെപിയും സഖ്യകക്ഷിയായ എജെഎസ്‌യുവും വെവ്വേറെയാണു മല്‍സരിച്ചത്. നിലവില്‍ പ്രധാന നേതാക്കളെല്ലാം മുന്നിലാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ആണ് ലീഡ് ചെയ്യുന്നു. ദുംകയില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറനും ജാര്‍ഖണ്ഡിലെ ആദ്യമുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയിലും മുന്നിലാണ്. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. തൂക്കുസഭയാണെങ്കില്‍ എജെഎസ്‌യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച തുടങ്ങിയെന്നാണ് റിപോര്‍ട്ട്. ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്.
ആര്‍പിഎന്‍ സിങ്ങിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ചിത്രം തെളിഞ്ഞാല്‍ ഉടന്‍ ഗവര്‍ണറെ കാണാനാണ് നിര്‍ദേശം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. സഖ്യത്തെക്കുറിച്ച് തിരഞ്ഞെടുപ്പുഫലം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എജെഎസ്‌യു. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അലയടിച്ചത്.