തിരുപ്പരങ്കുണ്‍ട്രത്തില്‍ ദീപം തെളിയിക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

Update: 2025-12-05 06:33 GMT

മധുര: തമിഴ്‌നാട് മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ കാര്‍ത്തിക ദീപം തെളിയിക്കലിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ ഹരജിക്കാരനായ ഹിന്ദു മുന്നണി നേതാവിനെ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് പോലിസ് നടപ്പാക്കിയില്ല. മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ഉത്തരവ് പ്രകാരം രാത്രി ഏഴിന് മലയിലെത്തിയ ഹരജിക്കാരനെയും സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെയും പോലിസ് അറസ്റ്റ് ചെയ്തുനീക്കി.

ഹരജിക്കാരനായ രാമ രവികുമാറും നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ മലമുകളിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ഇവരെ തടയുകയായിരുന്നു. ദീപം തെളിയിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പോലിസ് ഇവരോട് വ്യക്തമാക്കി. ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും അതിനാല്‍ ആരെയും കടത്തിവിടാന്‍ കഴിയില്ലെന്നുമാണ് പോലിസ് ഇവരെ അറിയിച്ചത്. എന്നാല്‍ നൈനാര്‍ നാഗേന്ദ്രനും മറ്റുള്ളവരും പിരിഞ്ഞുപോകാന്‍ തയാറായില്ല. തുടര്‍ന്നാണ് പോലിസ് ബലം പ്രയോഗിച്ച് ഇവരെ വാനില്‍ കയറ്റി സ്ഥലത്തുനിന്ന് മാറ്റിയത്. തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രത്തിന് സമീപത്തുള്ള മലയടിവാരത്തില്‍ നിന്നാണ് ഇവരെ കൊണ്ടുപോയത്.

നൈനാര്‍ നാഗേന്ദ്രനൊപ്പം ഹിന്ദു മുന്നണി പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലിസുമായി തര്‍ക്കിച്ച ശേഷം ഹരജിക്കാരന്‍ പിരിഞ്ഞുപോയി.