നവരാത്രി ഉല്‍സവം: ജമ്മുവില്‍ ഇറച്ചി വില്‍പ്പന നിരോധിച്ച് ബിജെപി നേതൃത്വത്തിലുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍

നവരാത്രി ഉല്‍സവം പ്രമാണിച്ച് മാര്‍ച്ച് 13 മുതല്‍ ഒമ്പത് ദിവസത്തേക്ക് മൃഗങ്ങളെ അറുക്കുന്നതും ഇറച്ചി വില്‍ക്കുന്നതും നിരോധിക്കുന്ന പ്രമേയം ബിജെപിയുടെ നേതൃത്വത്തിലുള്ള ജമ്മു ആന്റ് കശ്മീര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പാസാക്കി. ബിജെപി കൗണ്‍സിലര്‍ പ്രമോദ് അവതരിപ്പിച്ച പ്രമേയം കോര്‍പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചതായി സിറ്റി മേയര്‍ ചന്ദന്‍ മോഹന്‍ ഗുപ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Update: 2021-03-11 10:25 GMT

ന്യൂഡല്‍ഹി: നവരാത്രി ഉല്‍സവം പ്രമാണിച്ച് മാര്‍ച്ച് 13 മുതല്‍ ഒമ്പത് ദിവസത്തേക്ക് മൃഗങ്ങളെ അറുക്കുന്നതും ഇറച്ചി വില്‍ക്കുന്നതും നിരോധിക്കുന്ന പ്രമേയം ബിജെപിയുടെ നേതൃത്വത്തിലുള്ള ജമ്മു ആന്റ് കശ്മീര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പാസാക്കി. ബിജെപി കൗണ്‍സിലര്‍ പ്രമോദ് അവതരിപ്പിച്ച പ്രമേയം കോര്‍പറേഷന്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചതായി സിറ്റി മേയര്‍ ചന്ദന്‍ മോഹന്‍ ഗുപ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജമ്മു ക്ഷേത്രങ്ങളുടെ നഗരമാണ്. ചരിത്രപരമായി അത്തരം പ്രവര്‍ത്തനങ്ങളൊന്നും (മാംസം അറുക്കുന്നതും വില്‍ക്കുന്നതും) സംഭവിക്കാന്‍ പാടില്ല. നവരാത്ര ദിവസങ്ങളില്‍ ഞങ്ങളുടെ (ഹിന്ദുക്കളുടെ) കടകള്‍ അടച്ചിരിക്കുമ്പോള്‍ മറ്റ് (സമുദായങ്ങളുടെ) കടകള്‍ തുറന്നിരിക്കുകയാണ്.

നവരാത്രി ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലേക്ക് പോവുമ്പോള്‍ മാംസം കാണുന്നതിനെ് ഞങ്ങളുടെ സമൂഹം ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഞങ്ങള്‍ ഈ പ്രമേയം പാസാക്കിയത്. അത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറച്ചിക്കടകള്‍ക്ക് കറുത്ത ഗ്ലാസ് ഇടാന്‍ ആവശ്യപ്പെട്ട 2005 ലെ പ്രമേയത്തെക്കുറിച്ചും ഗുപ്ത ഓര്‍മപ്പെടുത്തി. അതേസമയം, ബിജെപിയുടെ നീക്കം ജീവിക്കാനായി പോരാടിക്കൊണ്ടിരിക്കുന്ന തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറച്ചി വ്യാപാരികള്‍ പ്രതികരിച്ചു. ഒമ്പതുദിവസത്തേക്ക് കടകള്‍ അടച്ചിട്ടുകൊണ്ടുള്ള നിരോധനത്തോടെ തങ്ങളുടെ കച്ചവടം മോശമാവും. ഞങ്ങള്‍ക്ക് കുടുംബത്തെ പുലര്‍ത്തേണ്ടതുണ്ട്.

കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കണം. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഈ കടകള്‍ അടയ്ക്കാന്‍ കഴിയില്ല- തലാബ് ഖതികാന്‍ പ്രദേശത്തെ ഇറച്ചി വില്‍പ്പനക്കാരനായ അബ്ദുല്‍ മജീദ് പറഞ്ഞു. നഷ്ടം സര്‍ക്കാര്‍ നികത്തിയാല്‍ ഞങ്ങള്‍ ഒമ്പത് ദിവസമല്ല, 18 ദിവസം കടകള്‍ അടച്ചിടാന്‍ തയ്യാറാണ്. ഇറച്ചി ക്കടകള്‍ അടച്ചുപൂട്ടുന്നത് വെജിറ്റേറിയനല്ലാത്ത സേവനങ്ങള്‍ നല്‍കുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും കച്ചവടത്തെയും ബാധിക്കും. ഒമ്പത് ദിവസത്തേക്ക് അവയും അടച്ചിടേണ്ടിവരുമെന്നും നഷ്ടം നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്ന വിനോദസഞ്ചാരികളെയും ഇത് ബാധിക്കുമെന്നും അബ്ദുല്‍ മജീദ് കൂട്ടിച്ചേര്‍ത്തു.

നവരാത്രി ഉല്‍സവം കണക്കിലെടുത്ത് കടകള്‍ അടയ്‌ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച 'പുതിയ കണ്ടെത്തലുകള്‍' എന്താണെന്ന് മനസ്സിലാവുന്നില്ലെന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗുജ്ജാര്‍ നഗറില്‍ ഇറച്ചിക്കട നടത്തുന്ന താരിഖ് അസീസ് മാലിക് അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും നവരാത്രി നടക്കുന്നുണ്ട്. ഞങ്ങളുടെ കടകള്‍ അടയ്ക്കാറില്ല. ഇപ്പോള്‍ എന്താണ് ആവശ്യം. മാംസ കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ എന്തിനാണ് പാസാക്കുന്നത്. ലോക്ക് ഡൗണില്‍ ഞങ്ങള്‍ ഇതിനകം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും മാലിക് പറഞ്ഞു.

എന്ത് ഭക്ഷണം കഴിക്കണമെന്ന് ആളുകള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് പുതിയ ഉത്തരവെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹിക സംഘടനകളും ആരോപിച്ചു. പൗരന്‍മാരുടെ ഭക്ഷണസ്വഭാവം നിയന്ത്രിക്കാനോ അത്തരം ബിസിനസുകള്‍ നിയന്ത്രിക്കാനോ സര്‍ക്കാരിന് കഴിയില്ലെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫിര്‍ദസ് താക് പറഞ്ഞു. സര്‍ക്കാര്‍ അങ്ങനെ ചെയ്താല്‍ അത് ഒരു ജനാധിപത്യമായി നിലനില്‍ക്കില്ല, മറിച്ച് സ്വേച്ഛാധിപത്യമെന്ന് വിളിക്കാം.

രാജ്യത്ത് ബിജെപി നടത്തുന്ന വര്‍ഗീയനീക്കത്തിന്റെ ഭാഗമായാണ് ഇറച്ചി നിരോധിക്കുന്ന പ്രമേയത്തെ കാണേണ്ടത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ റമദാന്‍ മാസത്തില്‍ എല്ലാ റസ്‌റ്റോറന്റുകളും നിരോധിക്കുന്നതോടെ അത്തരം നീക്കങ്ങള്‍ കൂടുതല്‍ വെളിവാകും. ഇത്തരം നിരോധനങ്ങള്‍ രാജ്യത്തെ ജനാധിപത്യ ധാര്‍മികതയ്ക്ക് ആരോഗ്യകരമല്ലെന്നും അദ്ദേഹം ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

Tags:    

Similar News